Saturday, 11 June 2011

മണ്ണില്‍ ഈ നല്ലമണ്ണില്‍.......


മണ്ണില്‍ ഈ നല്ലമണ്ണില്‍.......

1

അവിവാഹിതനാണ് അജയന്‍.മദ്ധ്യവര്‍ഗ്ഗ കുടുംബാംഗം.അച്ഛനുമമ്മയും റിട്ട: സ്കൂള്‍ അദ്ധ്യാപകര്‍.സഹോദരി ഡോക്ടറും  എഞ്ചിനീയറിംഗ് പാസായ സഹോദരന്‍  റിയല്‍ എസ്റ്റേറ്റ് രംഗത്തും പ്രവര്‍ത്തിക്കുന്നു.വീട്ടു ജീവിയാവാതെ തെന്നിനടക്കുന്ന അജയന്‍ പക്ഷെ എല്ലാവരും ഇഷ്ടപ്പെടുന്ന ആളാണ്.നല്ല കെല്പുള്ളവന്‍,ഒരിടത്തും ഉറക്കാത്തവന്‍.സഞ്ചാരി.സൌഹദങ്ങളെ ഈശ്വരസ്പര്‍ശമായി പരിഗണിക്കുന്നവന്‍.കേരളത്തിലും പുറത്തും കുറെ അലഞ്ഞു.പല ജോലിയിലും ഏര്‍പ്പെട്ടു.കുറച്ചു വര്‍ഷം എയര്‍ ഫോഴ്സിലും ഉണ്ടായിരുന്നു,പറക്കാനുള്ള വെമ്പലില്‍‍.പക്ഷെ ചിട്ടയിലുള്ള അന്തരീക്ഷം ബോറടിച്ചപ്പോള്‍ തിരിച്ചു പറന്നു. (ഇതെങ്ങിനെ സാധിച്ചു എന്ന് ചോദിച്ചാല്‍ സ്വാതന്ത്ര്യം ഉള്ളിലുള്ളവന് ലോകം  പുറത്തേക്ക് മാത്രം തുറക്കുന്ന ഒരു തുറന്ന വാതില്‍ ആണെന്ന്  അജയന്‍ തത്വം പറയുന്നു).ഹിമാലയത്തില്‍ മരം നട്ടുനടന്നു കുറെ കാലം,ഒരു സര്‍ക്കേതരസംഘടനയുമായി ബന്ധപ്പെട്ട്.
2
നാട്ടിലെത്തിയപ്പോള്‍ മഴക്കാലം അജയനില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു. കുറച്ചുകാലം നാട്ടിലെന്ന് അജയന്‍ തീരുമാനിക്കുന്നു.കുറെ കാര്യങ്ങള്‍ മനസ്സിലുണ്ട്.എല്ലാം അവ്യക്തമാണ്.നാട്ടിലെ സുഹൃത്തുക്കളായ കോയ പ്രകാശന്‍ നമ്പിടി എന്നിവരുമായി ആലോചിക്കുന്നു. ഒരു മനുഷ്യന്റെ ശിഷ്ടകാല ജീവിതമല്ല താനാലോചിക്കുന്നതെന്നും കുറച്ചുകാലത്തേക്ക് ജീ‍വിതത്തെ പുതുമയില്‍ എങ്ങിനെ ഉഷാറാ‍ക്കി കൊണ്ടുപാകാം എന്നതാണ്   ചിന്തയെന്നും അജയന്‍ വെളിപ്പെടുത്തുന്നു.
ഒരു ദിവസം അവര്‍ കടപ്പുറത്ത് ഒത്തുകൂടുന്നു.സംസാരത്തിനിടയില്‍ ആഴക്കടല്‍ അവര്‍ക്കൊരു ആശയം കൊടുക്കുന്നു.
നാട്ടില്‍ കുറെ ജീവിച്ചതല്ലെ,ഇനി കടലില്‍   കൈവെച്ചാലോ?
3
 അങ്ങിനെ അജയനും കൂട്ടുകാരും ഫിഷിംഗ് ബോട്ട് വാങ്ങാന്‍ തീരുമാനിക്കുന്നു.‘ഹെമിംഗ് വേ‘യും ‘കപ്പല്‍ ച്ഛേദം വന്ന നാവികനു‘മൊക്കെ ആവേശമായി അജയനില്‍ വന്നു നിറയുന്നു.കടല്‍ജീവിതം ആഘോഷമാക്കാന്‍ എല്ലാവരും കൂടി തീരുമാനിക്കുന്നു.

അജയന്‍ അമ്മയോട് പുതിയ പദ്ധതിയെപ്പറ്റി പറയുന്നു.കരയിലെ കളി പോരെ നിനക്കെന്ന് അമ്മ സ്നേഹത്തോടെ പരിഹസിക്കുന്നു.കടല്‍ എന്ന് കേട്ടപ്പോള്‍ അമ്മ പേടിക്കുന്നു.തനിക്കെവിടെയും ഒരു പോലെന്ന് അജയന്‍.അജയന്‍ തന്റെ ജീവിതം തുറന്ന് വെക്കുന്നത് അമ്മയോടു മാത്രമാണ്,അതും സ്വകാര്യമായ നിമിഷങ്ങളില്‍.  തന്റെ അഭിപ്രായം മാനിച്ചാലും ഇല്ലെങ്കിലും അമ്മയോടെല്ലാം പറയും.
4
ബോട്ട് വാങ്ങാന്‍ തീരുമാനിക്കുന്നുണ്ടെങ്കിലും പണം തികയാതെ വരുന്നു.പഴയ ബോട്ട് വാങ്ങിയിട്ട് കാര്യമില്ലെന്നും അജയന്‍ മനസ്സിലാക്കുന്നു.സാമ്പത്തികമായ ഒരു കാര്യത്തിനും അജയന്‍ വീട്ടുകാരെ സമീപിക്കാറില്ല.
5
ബോട്ട് വാങ്ങേണ്ട കാര്യങ്ങള്‍ക്കായി കോയയെ ചുമതലയേല്‍പ്പിക്കുന്നു.
6
തന്റെ പക്കലുള്ളതും
ദേശസല്‍കൃത ബാങ്കില്‍ നിന്നുള്ള വായ്പയും കൂട്ടി അജയന്‍ തന്റെ സ്വപ്നപദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുന്നു.സുഹൃത്തുക്കള്‍ എങ്ങിനെയെങ്കിലും പണം ഉണ്ടാക്കാമെന്ന് പറയുന്നുണ്ടെങ്കിലും അജയന്‍ അത് നിരസിക്കുന്നു.പദ്ധതി ഏത് സമയത്തും പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ ഒറ്റക്ക് തുടങ്ങുന്നതാണുചിതമെന്ന് അജയന്‍ വിചാരിക്കുന്നു.
7
 ബോട്ട് വാങ്ങല്‍ രേഖകള്‍ ശരിയാക്കുന്ന ദിവസമെത്തുന്നു.അന്നേരം ഒരു പത്തു പന്ത്രണ്ടുപേരുമൊത്ത്
കോയ അജയന്റെ അടുക്കലെത്തുന്നു.ബോട്ടിലേക്കുള്ള ജോലിക്കാരാണെന്നായിരുന്നു അജയന്‍ വിചാരിച്ചത്.ബ്രോക്കര്‍മാരാണെന്ന് കോയ പറയുന്നു.ഒരാള്‍ ബോട്ട് വാങ്ങാന്‍ നമ്മള്‍ ഏല്പിച്ച ആള്‍.പിന്നെ ബോട്ട് ചൂണ്ടിക്കാട്ടിയ ആള്‍,ബോട്ടിന്റെ മുതലാളിയെ ബന്ധപ്പെട്ട ആള്‍.അയാള്‍ക്കൊപ്പം പോയ ആള്‍ എന്നിങ്ങനെ ബ്രോക്കര്‍മാരെ പരിചയപ്പെടുത്തുമ്പോള്‍ അജയന്‍ കോയയെ പിന്തിരിപ്പിക്കുന്നു.
8
എല്ലാം ശരിയാക്കി  അവര്‍ കടപ്പുറത്ത് നില്‍ക്കുമ്പോള്‍ ഒരു സമരജാഥ  അവര്‍ക്കുനേരെ വരുന്നു.എന്താണെന്ന് അന്വേഷിക്കുന്നു.അടുത്ത ദിവസം ട്രോളിംഗ് നിരോധനം ആണെന്നും ഒരുമാസത്തേക്ക് ബോട്ടുകള്‍ക്ക് കടലില്‍ ഇറങ്ങാന്‍ കഴിയില്ലെന്നും അതിനെതിരെയാണ് സമരമെന്നും അവര്‍ അറിയുന്നു.എല്ലാ സ്വപ്നങ്ങള്‍ക്കും ഒരു മാസത്തേക്ക് വിട.അറിയാത്ത തൊഴില്‍ മേഘലയിലെ ആദ്യത്തെ പ്രതിസന്ധി അവര്‍ അറിയുന്നു.ഒരു മാസം കാത്തിരിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരാവുന്നു.
9
ഒരു ദിവസം നാട്ടിന്‍ പുറത്തെ ചായക്കടയില്‍ അജയനും സംഘവും. അവിടെ കിടന്ന  ഒരു പത്രത്താളില്‍ നിന്ന്  മലയോര ജില്ലയില്‍ നടക്കുന്ന  ഭൂസമരമുഖത്തു നിന്നുള്ള  ദാരുണമായ വാര്‍ത്ത വായിക്കുന്ന അജയന്‍.ഇത് കേരളത്തില്‍ തന്നെയാണൊ എന്ന് അത്ഭുതപ്പെടുന്ന അജയന്‍ അതില്‍ രോഷം കൊള്ളുന്നു.അതൊക്കെ പഴയ കഥയാണെന്നും അജയന്‍ വായിച്ച പത്രം പഴയതാണെന്നും ചങ്ങാതികള്‍ പറയുന്നു.പത്രത്തില്‍   ജെ വി സി തടയുന്ന സമരക്കാരുടെ ചിത്രം പ്രാധാന്യത്തോടെ മുന്‍ പേജില്‍.
10
ഒരു രാത്രി ഉറക്കത്തില്‍.......സ്വപ്നത്തിലെന്ന പോലെ
പഴയ പത്രത്തിലെ ഫോട്ടൊ ചലനചിത്രമായി,ഒരു ദൈന്യ സംഭവമായി അജയനു മുന്നില്‍ വെളിപ്പെടുന്നു.
11
മലയോരത്തെ ഒരു  സമരമുഖം.വികസനത്തിന് ഭൂമി വിട്ടുകൊടുക്കുന്നതിനെതിരെയുള്ള ജനകീയ സമരം.ഒരു വീട് തകര്‍ക്കാനുള്ള ശ്രമം തടയുന്ന നാട്ടുകാര്‍.സമരക്കാരെ അടിച്ചോടിക്കുന്ന പോലീസുകാര്‍.ജെ വി സി മുന്നേറിക്കൊണ്ടിരിക്കുന്നു.ജെ.വി.സി.ഭീകരതയില്‍ തകര്‍ന്നു വീഴുന്ന ഓടിട്ട ചെറിയ വീട്.പൊളിഞ്ഞ ചുമരിന്റെ  ഇടയിലൂടെ കാണുന്ന ഒരു ഭീബത്സ ചിത്രം.വീടീന്റെ മോന്തായത്തില്‍ കഴുത്തില്‍ കയറില്‍ തൂങ്ങിക്കിടക്കുന്ന ഒരാള്‍.അമ്പത് വയസ്സ് പ്രായം.പാഞ്ഞുവരുന്ന ആമ്പുലന്‍സ്.കൂട്ട അത്മഹത്യയുടെ രംഗം.തൂങ്ങിക്കിടക്കുന്ന ആളെ കൂടാതെ മറ്റു മൂന്നു പേര്‍.ഭാര്യ.രണ്ടു പെണ്മക്കള്‍.
12
കടലിന്റെ ശാന്തത.
അജയന്റെ കൂട്ടുകാരന്റെ ശബ്ദം: അതൊക്കെ പഴയ കഥകളാ.
അജയന്റെ ശബ്ദം:എത്ര പെട്ടെന്നാ  എല്ലാ പഴകുന്നേ.
ക്യാമറ കടലിലൂടെ പാന്‍ ചെയ്തു കൊണ്ടിക്കുന്നു.
ഒരു ബോട്ടിനെ ക്യാമറ പിടികൂടുമ്പോള്‍ അതിന്റെ മുകള്‍ തട്ടില്‍ നില്‍ക്കുന്ന അജയന്‍,തനിയെ.
13
ബോട്ടിന്റെ മുകല്‍ത്തട്ടില്‍ നില്‍ക്കുന്ന അജയന്‍.
അവിടേക്ക് വരുന്ന കോയ.
അജയന്‍: എത്ര പെട്ടെന്നാ അല്ലെ എല്ലാം തകര്‍ന്നടിയുന്നത്.
കോയ : (ആകാശത്തേക്ക് നോക്കി)എല്ലാം ഒരാളു കാണുന്നുണ്ട്.
അജയന്‍: ആതാരാ കോയെ നമ്മെ മറഞ്ഞു നിന്ന് വാച്ച് ചെയ്യുന്നത്.
കോയ:പടച്ചോന്‍ അല്ലാണ്ടാരാ.
അജയന്‍:( ചിരിക്കുന്നു)ആകാശം വിശാലമായതിനാല്‍ എല്ലാം ദൈവങ്ങളും ഒന്നിച്ച് കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടാവും , അല്ലെ നമ്മളെ.
കോയ:എല്ലാം ശരിയാവും.
അജയന്‍:കോയേ........നമ്മള്‍ എത്ര ദിവസമായി മണ്ണില്‍  തൊട്ടിട്ട്
കോയ:നമ്മള്‍ പോവാണ്ടിരുന്നാല്‍ കടലെടുത്ത് പോവൊന്നില്ല കര.പോവാന്‍ മാത്രം വല്യ കാര്യൊന്നും അവിടെ ഇല്ലല്ലോ.
അജയന്‍:മനുഷ്യന് ഒരിടത്ത് പോവാന്‍ ഒരു കാരണം വേണൊ കോയെ.
നമ്മള്‍ എത്ര പെട്ടെന്നാനമ്മള്‍ സാഹചര്യത്തിനനുസരിച്ച് ഓരോരൊ തത്വശാസ്ത്രം  ഉണ്ടാക്കുന്നത്.  പിടിച്ചു നില്‍ക്കാന്‍ എല്ലാവര്‍ക്കും അത് വേണമായിരിക്കും അല്ലെ.
  14
കാര്യങ്ങള്‍ ശരിയായ ദിശയിലല്ല പോകുന്നതെന്ന് അജയന്‍ മനസ്സിലാക്കുന്നു.
ബാങ്ക് വായ്പ ജപ്തിയാവുന്നു.അജയന്റെ വീട്ടുകാര്‍ക്ക് ഇത് അസ്വസ്ഥമുണ്ടാക്കുന്നു.അജയന്‍   ബ്ലേഡ് പലിശക്കെടുത്ത് ബാങ്ക് ലോണ്‍ തീര്‍ക്കുന്നു.  കുടിശ്ശിക വന്നതോടെ ബ്ലേഡ്കാരുടെ ശല്യം വര്‍ദ്ധിക്കുന്നു.
15
കടക്കാരെ പേടിച്ച് കരക്കടുക്കാന്‍ പറ്റാത്ത അവസ്ഥ.
സ്ഥലവും നേരവും നോക്കിയല്ലാതെ കരക്കടക്കാന്‍ പറ്റാത്തതിനാല്‍ കിട്ടുന്ന മത്സ്യം നേരാംവണ്ണം വിപണനം ചെയ്യാന്‍ കഴിയാതെ വരുന്നു.പലപ്പോഴും മറ്റു ബോട്ടുകള്‍ക്ക് കിട്ടിയ വിലക്ക് കൈമാറേണ്ടി വരുന്നു.കരയുമായി ബന്ധമില്ലാത്തതിനാല്‍ അവിടെ നിന്നുള്ള ഡിമാന്റ് മനസ്സിലാക്കാനും പറ്റുന്നില്ല.ഇന്ധനവും അവരില്‍ നിന്നു തന്നെ വാങ്ങുന്നു.എല്ലാ അര്‍ത്ഥത്തിലും സാമൂഹ്യ ബന്ധം ഇല്ലാതായി.  ചെകുത്താനും കടിലിനുമിടയിലെന്ന അവസ്ഥ അവര്‍ക്ക് മുന്നില്‍‍.
16
ഇനിയെന്ത് എന്ന ചോദ്യത്തിന് കടല്‍ ഒരുത്തരവും നല്‍കുന്നില്ല.പായ് വലിച്ചുകെട്ടി ലോകം ചുറ്റിയാലോ എന്നൊക്കെ അജയന്റെ കല്പനകള്‍ ഇടക്കിടക്ക് കാടുകയറുന്നുണ്ട്.“കപ്പല്‍ ച്ഛേദം വന്ന നാവിക“ന്റെ കഥയൊക്കെ അജയന്‍ അയവിറക്കുന്നു.ഒറ്റക്ക് ദിനരാത്രങ്ങള്‍ കടലില്‍ പച്ചമീ‍നും ഉപ്പുവെള്ളവും കഴിച്ച് അതിജീവിച്ച കഥാപാത്രത്തെ ഓര്‍ക്കുന്നു.
17
ചിന്തയുടെ തുടര്‍ച്ചയെന്നോണം  മങ്ങിയ കടല്‍ കാഴ്ചയില്‍ ബോട്ടിന്റെ മുകള്‍ത്തട്ടില്‍ നില്‍ക്കെ അജയന്റെ കാഴ്ചയിലേക്ക് ഒരു യാട്ട് കടന്നു വരുന്നു.കാറ്റുപായ കീറിപ്പോളിഞ്ഞ നിലയിലും യാട്ടിന്റെ നിശ്ചലതയിലും എന്തോ അസ്വാഭികത അജയന് തോന്നുന്നു.യാട്ടിനെ ചുറ്റിപ്പറക്കുന്ന കടല്‍കാക്കകള്‍.ബോട്ട് യാട്ടിനടുത്തേക്ക് അടുപ്പിക്കുന്നു.ബൈനോക്കുലറിലൂടെ നോക്കുന്നു.ഒന്നും അതില്‍ തെളിഞ്ഞു കാണുന്നില്ല.അസ്വാഭാവികത മണത്ത സുഹൃത്തുക്കള്‍ എന്തിന് പുതിയ വയ്യാവേലി എന്ന് അജയനോട് ചോദിക്കുന്നു.എല്ലാ അനിശ്ചിതങ്ങള്‍ക്കിടയിലും അജയനിലെ സാഹസികത്വം ഉണരുന്നു.അയാള്‍ യാട്ടിലേക്കിറങ്ങുന്നു.ആകാംക്ഷയോടെ സുഹൃത്തുക്കള്‍ കാത്തു നില്‍ക്കുന്നു.
18
യാട്ടില്‍ അവര്‍ കണ്ടെത്തുന്നത് ഒരു പെണ്‍കുട്ടിയെ മാത്രം.അവളാണെങ്കില്‍ അബോധാവസ്ഥയിലും.വിളിച്ചുണര്‍ത്താന്‍ പരമാവുധി ശ്രമിച്ചെങ്കിലും അവള്‍ ഉണര്‍ന്നില്ല.അവര്‍ അവളെ ബോട്ടിലേക്കു എടുക്കുന്നു.ആകെ സമാധാനമുള്ളത് കടലില്‍ ആണെന്നും അതും കൂടി കളയണൊ എന്ന് സുഹൃത്തുക്കള്‍ ചോദിക്കുന്നുണ്ടെങ്കിലും അജയന്‍ വഴങ്ങുന്നില്ല.

‘ചീഞ്ഞ മീനല്ല കടലില്‍ ഉപേക്ഷിക്കാന്‍,ജീവനുള്ള ഒരു മനുഷ്യനാ”
19
പരിചരണത്തിലൂടെ അവള്‍ ബോധത്തിലേക്ക് വരുന്നു.
കണ്ണുതുറന്ന അവള്‍ കാണുന്നത് എന്തിനും പോന്ന കുറെ ചെറുപ്പക്കാരെ.
അവള്‍ മുഖം പുതപ്പുകൊണ്ട് മൂടുന്നു.കുറച്ചു സമയത്തിന്‍ഊ ശേഷം പുതപ്പുമാറ്റി അവള്‍ ബോട്ടിന്റെ ഡക്കിലേക്ക് ഓടിക്കയറുന്നു.പിറകെ അജയനും സംഘവും.അവള്‍ കടലിലേക്ക് ചാടാനൊരുങ്ങുന്നു.അവര്‍ അവളെ അതില്‍ നിന്നും തടയുന്നു.സ്വന്തം പ്രശ്നങ്ങളുമായി നിലം തൊടാതെ നില്‍ക്കുന്ന അജയന് ഇണങ്ങാ‍തെ നില്‍ക്കുന്ന റീനിയെ പലപ്പോഴും അജയന് കലഹം കൊണ്ട് നേരിടേണ്ടിവരുന്നു.
20
ക്രമേണ അവള്‍ തിരിച്ചറിയുന്നു,താനെത്തി നില്‍ക്കുന്നിടം സുരക്ഷിതമാണെന്ന്.സൌഹൃദമാവുന്
നതോടെ അവള്‍ക്ക് അവളുടേ ജീവിതം വെളിപ്പെടുത്തേണ്ടതുണ്ട്.
21
ഒരു ദിവസം അവള്‍ ബോട്ടിലിരുന്ന് പേപ്പര്‍ കക്ഷണം ശ്രദ്ധയോടെ നോക്കിയിരിക്കുന്നു.അവള്‍ വികാരവിഷുബ്ധതയോടെ.അപ്പോള്‍ തോന്നിയ ജിഞ്ജാസയില്‍   ബൈനോക്കുലറിലൂടെ അജയന്‍ അവളെ നോക്കുന്നു,പിന്നെ കടലാസു കഷണത്തിലേക്ക് ഫോക്കസ് ചെയ്യുന്നു.ആ കടലാസ് കക്ഷണം അജയന്‍  ഞെട്ടലോടെ തിരിച്ചറിയുന്നു.ചായക്കടയില്‍ വെച്ച് വായിച്ച അതെ പത്രത്തിന്റെ കട്ടിംഗ്.

ജെ.സി.ബി ഒരു വീടുതകര്‍ക്കുന്നതിന്റെ ചിത്രം.അജയന്‍ ആ ഫോട്ടൊവിലേക്ക് ഫോക്കസ് ചെയ്യുന്നു.ആ ഫോട്ടൊ ചലിക്കാന്‍ തുടങ്ങുന്നു.നേരത്തെ കണ്ട അതെ വിഷ്വത്സ് ആവര്‍ത്തിക്കുന്നു.ആ വിഷ്വല്‍സ് അവസാനിക്കുമ്പോള്‍
അജയനും റീനിയും ഒരു കഥ പറഞ്ഞവസാനിച്ചതിന്റെ മൂഡില്‍.
22
അവള്‍ മയക്കത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു.
അവളെ നോക്കി
അജയന്‍:നിന്റെ പുനര്‍ജന്മം മാത്രം നീ പറഞ്ഞു.
ജീവിതം പറഞ്ഞില്ല.
അയാള്‍ തിരിഞ്ഞുനടക്കുമ്പോള്‍ പിറകില്‍ നിന്നും അവളുടെ ശബ്ദം.
റീനി:ഞാന്‍ പറയാം.
അയാള്‍ തിര്‍ഞ്ഞുനോക്കുമ്പോള്‍ അവള്‍ ഉറങ്ങുകയാണ്.
അയാള്‍ അവള്‍ക്കരികിലിരിക്കുന്നു.
അജയന്‍:പറയ്,കേക്കട്ടെ.
അവളുടെ മുഖത്ത് നിന്നും അവളുടെ ശബ്ദം പുറത്തു വരുന്നു.
വോയ്സ് ഓവര്‍:ആശുപത്രിയില്‍ നിന്നും ഞാന്‍ എത്തിപ്പെട്ടത്
  അനാഥാലയത്തില്‍ ആണ്.ലൂയിസച്ചനായിരുന്നു അതിന്റെ എല്ലാം.
23

പുതിയ സാഹചര്യവുമായി ഞാന്‍ ഇണങ്ങി.ഇണങ്ങാതെ പറ്റില്ലല്ലോ.പിന്നെ പഠിക്കാന്‍ പോയിത്തുടങ്ങി.അവിടെ നിത്യേനയെന്നോണം വരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു.ഹില്‍ വ്യൂ  സായ്‌വ് എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്.ഹില്‍ വ്യൂ സായ്‌വിന് എന്നോട്   ഇഷ്ടക്കൂടുതല്‍  ഉണ്ടായിരുന്നു.ഞങ്ങള്‍ക്കൊക്കെ വിശേഷപ്പെട്ട ദിവസങ്ങളില്‍ സമ്മാനൊക്കെ കൊണ്ടുവന്ന് തരുമായിരുന്നു.പക്ഷെ എന്റെ സന്തോഷം ഇല്ലാണ്ടായത് പെട്ടെന്നൊരു ദിവസമായിരുന്നു.എനിക്ക് അന്ന് 18 വയസ്സ് കഴിഞ്ഞ് കുറച്ചേ ആയിരുന്നുള്ളൂ.എന്റെ വിവാഹം ഉറപ്പിച്ചു.എന്റെ മാത്രമല്ല അവിടുത്തെ വേറെ പന്ത്രണ്ട് പെണ്‍കുട്ടികള്‍ടേയും.ഞാനന്ന് കരഞ്ഞതിന് കണക്കില്ല.വിവാഹംന്ന് പറഞ്ഞ് സന്തോഷിക്കാനുള്ള സമയമായിരുന്നില്ല എനിക്കന്ന്.ഹില്‍ വ്യൂസായ്‌വ് അന്ന് കുറെ സമ്മാനങ്ങള്‍ കൊണ്ടു വന്നിരുന്നു.വിവാഹം നിശ്ചയിച്ചിരുന്നതിന്റെ തലേന്ന് ഞാന്‍   സായ്പ് തന്ന സമ്മാനോം മറ്റും കെട്ടിപ്പൊതിഞ്ഞ് എങ്ങിനെയൊ സായ്‌വിന്റെ ഹില്‍ വ്യൂ ബംഗ്ലാവിലെത്തി.സായ്‌വ് ആകെ അത്ഭുതപ്പെട്ടു,എന്നെ കണ്ടിട്ട്.ഞാന്‍ എന്റെ അവസ്ഥ എങ്ങിനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.

‘എനിക്ക് വിവാഹം വേണ്ട‘

അന്ന് രാത്രി അവിടെ തന്നെ കഴിച്ചു കൂട്ടി.പിറ്റേന്ന് പള്ളിക്കാരും മറ്റും വന്നെങ്കിലും സായ്പ് എല്ലാം പറഞ്ഞൊതുക്കി.
ഞാന്‍ വിചാരിക്കാത്ത രീതിയില്‍ എന്റെ ജീവിതം മാറുകയായിരുന്നു.മക്കളെ വേണ്ടെന്ന് വെച്ചതായിരുന്നു സായ്പും മലയാളിയായ ഭാര്യ ബീനയും.അവര്‍ എന്നെ ദത്തെടുത്തു.സായ്പിന് ഇന്ത്യയും മലമുകളിലെ ജീവിതമൊക്കെ മടുത്തു തുടങ്ങിയിരുന്നു കാലമായിരുന്നു അത്.എന്നെയും കൂട്ടി അവര്‍ സ്വദേശത്തേക്ക് യാത്ര തിരിച്ചു.അവിടെ വെച്ച് എന്റെ വളര്‍ത്തമ്മ മരിച്ചു.അതോടെ എന്റെ കാര്യത്തിലെ ഉല്‍കണ്ഠ സായ്പിന് വര്‍ദ്ധിച്ചു.കടലില്‍ കമ്പം കയറുന്നത് ആയിടക്കാണ്.ഒരു പായ്ക്കപ്പലില്‍ കേരളത്തിലേക്ക് വരാനും എനിക്ക് ഇവിടെ തന്നെ ജീവിതമുറപ്പിക്കാനും പ്ലാന്‍ ചെയ്താണ് യാത്ര ആരംഭിച്ചത്.ഒരു രാത്രിയിലെ ഇരുണ്ട രൂപങ്ങള്‍...അത് മാത്രമേ ഓര്‍മ്മയുള്ളു.
24
അവള്‍ പറയുന്നു. “ ഞാന്‍ മാത്രം മരിച്ചില്ല.“അച്ഛന്‍ അമ്മ ഷീന ഹില്‍ വ്യൂ സായ്പ് എന്ന എന്റെ പുതിയ പപ്പ,പുതിയ മമ്മി ബീനാമ്മ എല്ലാവരും പോയി.ഞാന്‍ മാത്രം............
 25
 അജയന്‍ അവളെ ആശ്വസിപ്പിക്കുന്നു.
ആരോടെന്നില്ലാതെ.
‘നമ്മെ തട്ടിക്കളിക്കയാണ്’
റീനിയും അജയനും പരസ്പരം കൈകോര്‍ക്കുന്നതു പോലെ......
അജയന്‍:‘ ഒരു തൊടല്‍ അതു മതി ചില നേരങ്ങളില്‍ നമുക്ക്,
റീനി:അത് കിട്ടാറില്ലെന്ന് മാത്രം
ബോട്ടിന്റെ ഉപരിഭാഗത്ത് പരസ്പരം കാണാതെ തിരിഞ്ഞുനില്‍ക്കുന്ന റീനി ,അജയന്‍.
റീനി:(അജയനെ ഉദ്ദേശിച്ച്)എന്നെ ഇതുവരെ തൊട്ടില്ല.
അജയന്‍:ഇഷ്ടപ്പെടുന്ന നിമിഷം നമ്മള്‍ ആഗ്രഹിക്കുന്നതിലൂടെയൊക്കെ കടന്നു പോകും.
അനുഭവിക്കും.
പിന്നെ അത് ശാരീരികമായി ആവര്‍ത്തിക്കുന്നതാണ്.ഇല്ലാതെയുമിരിക്കാം.
ഈ വാക്കുകള്‍ ഉള്‍ക്കൊണ്ട് അവള്‍ തിരിഞ്ഞു നില്‍ക്കുന്നു.
അവനും.
അവള്‍ തന്റെ ശരീരത്തില്‍ നീറയുന്നതു പോലെ.
അവര്‍ അകലം കുറച്ചു കൊണ്ടുവരുന്നതു പോലെ.
പെട്ടെന്ന് ഒരു കിളിക്കൂട്ടം അവര്‍ക്കിടയിലൂടെ കലപിലകൂട്ടി കടന്നു പോകുന്നു.
അവര്‍ ഞെട്ടി പിറകോട്ടേക്ക്.
അവര്‍ നോക്കുമ്പോള്‍ ആകാശത്ത് നിറയെ നക്ഷത്രങ്ങള്‍.
അജയന്‍:നക്ഷത്രങ്ങള്‍ എപ്പോഴുമുണ്ട്.നമ്മള്‍ കാണുന്നില്ലെന്ന് മാത്രം.
26
കടപ്പുറത്ത് നടക്കുന്ന സംഘര്‍ഷത്തെക്കുറിച്ച് ഒരു ബോട്ടുകാരന്‍ അജയനെ വിളിച്ചു പറയുന്നു.കരയിലേക്ക് പോകാതിരിക്കുകയാണ് ഭംഗിയെന്ന് അവര്‍ അജയനോട് പറയുന്നു.നമ്മുടെ മണ്ണില്‍ നിന്നും കൂടുതല്‍ അകലുന്നതുപോലെ തോന്നുന്നുവെന്ന് അജയന്‍.
27
മത്സ്യ സമ്പന്നമായ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സംഘം.ചുണ്ടിലൂറുന്ന പഴയ രുചികളെക്കുറിച്ചവര്‍ സംസാരിക്കുന്നു.കറികള്‍ ഇഷ്ടപ്പെടാതെ ബഹളമുണ്ടാക്കിയ ബാല്യത്തെക്കുറിച്ച് പരിതപിക്കുന്ന അജയന്‍.രുചി വീട്ടിലേക്കുള്ള വഴിയാണെന്ന് അവര്‍ വിലയിരുത്തുന്നു.
28
ഒരു ദിവസം ഡക്കിലേക്ക് കയറിവന്ന കൂട്ടത്തില്‍ പ്രായം ചെന്ന വേണുവേട്ടന്‍ അന്തരീക്ഷത്തില്‍ എന്തോ പന്തികേടുണ്ടെന്ന് അജയനോട് പറയുന്നു.
’ചേട്ടന് തോന്നുന്നതായിരിക്കും പേടിപ്പിക്കല്ലെ “എന്ന് താക്കീത് നല്‍കി അയാളെ അജയന്‍ പിന്തിരിപ്പിക്കുന്നു.
“വേണുവേട്ടന്‍ പറയുമ്പോ എന്തെങ്കിലും ഇല്ലാതിരിക്കുമോ”
റീനി സംശയം പ്രകടിപ്പിക്കുന്നു.
മൊബൈല്‍ റിംഗ് ചെയ്യുന്നു.അജയന്‍   സംസാരിക്കുന്നു.

അയാളുടെ വാക്കുകളുടെ ഉല്‍കണ്ഠ റീനി മനസ്സിലാക്കുന്നു.
അവള്‍ വിശേഷം ആരായുന്നു.
അജയന്‍:വേണുവേട്ടന്‍ പറഞ്ഞത് നേരാ‍....കടലിന്റെ സ്വഭാവത്തില്‍ എന്തോ മാറ്റമുണ്ടെന്ന്.

റീനി:എന്താ എന്താ കാര്യം പറയു.
അജയന്‍:.....കടലില്‍ സുനാമിയുടെ അടയാളങ്ങള്‍ ഉണ്ടത്രെ.ഇവിടെയും ജാഗ്രത വേണമത്രെ.
തിരിച്ചു പോണോ?
റീനി തലയാട്ടുന്നു.
അജയന്‍:പോകാം.
പോണോ?
റീനി:വേണ്ടെങ്കില്‍ പോകെണ്ട.
അജയന്‍:എങ്കില്‍ നമുക്ക് പോകാം.
29
അവര്‍ താഴേക്ക് ഇറങ്ങുന്നു.
അവിടെ എല്ലാവരുമുണ്ട്.
അജയന്‍:(എല്ലാവരോടുമായി)നിങ്ങള് ‍ക്കൊരു ടെന്‍ഷനുമില്ലെ.
കോയ:  പറഞ്ഞിട്ടൊന്നും  കാര്യമില്ലെന്നറിയാം.
അജയന്‍:“എല്ലാം പോലെയാണൊ ഇത്.
നിങ്ങളൊക്കെ എന്നെ അങ്ങിനെയാ മനസ്സിലാക്കിയത്”
അയാള്‍ വികാരധീനനാകുന്നു.
റീനി അയാളെ ആശ്വസിപ്പിക്കുന്നു.
30
അവര്‍ അജയനും റീനിയും മലഞ്ചെരിവിലൂടെ സഞ്ചരിക്കുകയാണ്.അയാള്‍ മൂളിപ്പാടുകയാണ്.അജയനിലെ  സന്തോഷം റീനി തിരിച്ചറിയുന്നു.അയാള്‍ പുതിയൊരു പിറവി പോലെ.കടലില്‍ നിന്നുള്ള വിടവാങ്ങല്‍ നഷ്ടങ്ങളോടെയെങ്കിലും അയാളത് വകവെക്കുന്നില്ല.  തൊടുന്ന പുതിയ മണ്ണ് അയാള്‍ അനുഭവിക്കുകയാണ്.റീനിയും അതറിയുന്നു,അവളും ഒരു പ്രത്യേക ഭാവത്തിലാണ്.അവള്‍ തന്റെ ലോകത്തിലേക്കെത്തുകയാണ്.
അജയന്‍:ലോകം ആകെ മാറിപ്പോയി.പഴയ സ്ഥലം കണ്ടാല്‍ മനസ്സിലാവുമോ നിനക്ക്.
റീനി:പരിസരത്തെത്തിയാല്‍ അറിയാം.അത്രക്ക് ഇവിടെ ഞാനുണ്ടായിരുന്നു.
അവള്‍ ഉള്‍ക്കൊണ്ട വികാരത്തെ അജയന് മനസ്സിലാവുന്നു.അവര്‍ ഒരു കുന്നു കയറുന്നു.അവള്‍ അജയന്റെ ശരീരത്തില്‍ കൈവെക്കുന്നു.അജയന്‍ വണ്ടി നിര്‍ത്തുന്നു.
അജയന്‍:എന്താ,എന്തുപറ്റി?
റീനി:ഞാനൊന്ന് നോര്‍മല്‍ ആവട്ടെ,ആ വളവു തിരിഞ്ഞാല്‍ സ്ഥലമായി.
അവള്‍ കണ്ണടച്ചിരിക്കുന്നു.
കാര്‍ ഉയരങ്ങള്‍ കയറി വളവ് തിരിഞ്ഞ് ഒരു കെട്ടിടത്തിനു മുന്നില്‍ എത്തുന്നു.
അവിടെ ഒരു ഹോട്ടല്‍ അതില്‍ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു.
‘ ഹില്‍ വ്യൂ കോട്ടേജ് ’
അവള്‍ അത്ഭുതത്തോടെ,അജയനും.
അജയന്‍: വീടാണെന്ന് പറഞ്ഞിട്ട്
റീനി:വീടു തന്നെയാണ്.
അജയന്‍:എല്ലാ രേഖകളും കയ്യിലുണ്ടല്ലോ.ഇതൊരു ആര്‍ത്തി പിടിച്ച നാടാണ്.
റീനിക്കൊന്നും മനസ്സിലാവുന്നില്ല.
അവര്‍ കൂടിയാലോചിക്കുന്നു.റീനി തിരിച്ചു പോയാലോ എന്നാലോചിക്കുന്നു.
കടലില്‍ കൊണ്ടു പോയി തള്ളണോ എന്ന് അജയന്‍ ദേഷ്യത്തോടെ കളിയാക്കുന്നു.
31
ഒരു പ്രഭാതം ഹില്‍ വ്യൂവില്‍ ആരംഭിക്കുന്നത് പുതിയൊരു അറിയിപ്പോടെയാണ്.
ഈ സ്ഥലം വില്പനക്ക് എന്നെഴുതിയ ബോര്‍ഡില്‍ ഫോണ്‍ നമ്പറും എഴുതിവെച്ചിരിക്കുന്നു.
32
അജയനും റീനിയും ഒരു വീടെടുത്ത് താമസമാക്കി.റീനിയുടെ ഫോണിലേക്ക് ഒരു കാള്‍.സ്ഥലവില്പ്നയെ സംബന്ധിച്ച് അവര്‍ ആരായുന്നു.റീനി തന്റെതാണെന്നും വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും പറയുന്നു.അവിടെക്കെത്തുന്ന ഈപ്പന്‍ തോമാസ് എന്ന ധനാഢ്യന്റെ കങ്കാണി.പരസ്യം ചെയ്ത സ്ഥലം ഈപ്പന്‍ തോമാസിന്റെ  പേരില്‍ ഉള്ളതാണെന്നും സ്ഥലം എം.എല്‍.എ യും ഇതില്‍ ഇടപെട്ടിട്ടുണ്ടെന്നും  റീനിയേയും അജയനേയും പറഞ്ഞു മനസ്സിലാക്കിക്കുന്നു,
 സൌമ്യതയില്‍  ഒളിപ്പിച്ച ഭീഷണിയോടെ.സ്ഥലം എം.എല്‍.എ.ക്ക് സ്ഥലക്കച്ചവടമാണൊ പരിപാടി എന്ന് അജയന്‍ കളിയാക്കുന്നു.അജയന്‍ ആരെന്ന് താമാസ് ചോദിക്കുന്നു.ടൂറിസമാണ് എം.എല്‍.എ.ലക്ഷ്യം വെക്കുന്നതെന്ന് കങ്കാണി.
താന്‍ മൂന്നു ലോകങ്ങളിലും ഭൂമിക്കച്ചവടം നടത്തുന്ന ഒരു വലിയ ബ്രോക്കറാണെന്ന് അജയന്‍ പ്രസ്താവിക്കുന്നു.
33
ഗസ്റ്റ് ഹൌസ്.അവിടെയെത്തുന്ന റീനിയും അജയനും.അവിടെ നിറയെ ആള്‍ക്കൂട്ടം.എം.എല്‍.എ രാഷ്ടീയത്തില്‍ മുന്‍ കൈ നേടുന്ന എന്തോ നടക്കുന്ന മുഹൂര്‍ത്തം.ഒരു വി വി ഐ പി സെറ്റപ്പ്.അജയന്‍ അവിടെ നിന്നവരോട് എം.എല്‍.എ.യെ കാണാന്‍ കഴിയുമോ എന്ന് അന്വേഷിക്കുന്നു.ഇപ്പോള്‍ പറ്റില്ലെന്ന് അയാള്‍.അജയന്‍ ഒരു പാക്കറ്റ് അയാളെ ഏല്പിക്കുന്നു.ഇത് കോടുത്താല്‍ മതി എന്ന് അജയന്‍ അയാളോട് പറയുന്നു.
34
അജയന്‍ കൊടുത്ത രേഖകള്‍ പരിശോധിക്കുന്ന എം.എല്‍.എ. ജെവിസി,തൂങ്ങിയാടുന്ന ശരീരം എന്നീ ദൃശ്യങ്ങള്‍ ആവര്‍ത്തിക്കുന്നു.തനിക്കു നേരെ വരുന്ന കുന്തമുന മനസ്സിലാക്കുന്നു.റീനിയുമായി ബന്ധപ്പെട്ട പഴയ സംഭവം ഓര്‍മ്മിക്കുന്നു.ആത്മഹത്യയുടെ ഭീബത്സ ദൃശ്യങ്ങള്‍ വീണ്ടും.അയാള്‍ തോമാസിനെ വിളിക്കുന്നു.
35
തടസ്സപ്പെടുത്തുന്ന ഓര്‍മ്മകളെ കൂ‍ടെക്കൊണ്ടു നടക്കുന്നത് നല്ലതല്ലെന്ന് എം.എല്‍.എ. മനസ്സു തുറക്കുന്നു.ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍.
36
വളവു തിരിഞ്ഞ് കയറ്റം കയറി സ്പീഢില്‍ വരുന്ന അജയന്റെയും റീനിയുടെയും വാഹനം.അവര്‍ ഹില്‍ വ്യൂ ഹോട്ടലിനു മുന്നില്‍ വന്നു നില്‍ക്കുന്നു.
37
  ഹില്‍ വ്യൂ കോട്ടേജില്‍ നിന്നും വാണിജ്യപരമായ എല്ലാം അടയാളങ്ങളും മാഞ്ഞു പോകുന്നു.പഴയ ഹില്‍ വ്യൂ ആയി അത് മാറുന്നു.
38
ഹില്‍ വ്യൂവിന്റെ കോമ്പൌണ്ടില്‍ അജയനും റീനിയും.
രണ്ടുപേരുടേയും മനസ്സ് പറയാതെ എന്തോ പറയുന്നുണ്ട്.
റീനി:ഞാനെന്തിനൊറ്റക്ക് ഇവിടെ കഴിയണം.ഒറ്റക്ക് എവിടെ കഴിഞ്ഞാലും ഒരു പോലെയല്ലെ.കടലായാലും കരയായാലും ഒരു വ്യത്യാസോം ഇല്ല. അവള്‍ അവനില്‍ നിന്ന് ഒരുത്തരം പ്രതീക്ഷിക്കുന്നുണ്ട്.എല്ലാം അറിയുന്നവനെപ്പോലെ എന്നാല്‍ ഒന്നും പറയാതെ അജയന്‍.നീ പോയാല്‍ ഇത് എന്താകുമെന്ന് അജയന്‍.
അത് ലോകത്തെ നോക്കി മന്ദഹസിച്ച് നിന്നോളും എന്ന് റീനി.
39
കടല്‍ക്കരയില്‍  അജയന്‍.
ഒരുക്കി നിറുത്തിയിക്കുന്ന യാട്ടില്‍ റീനി.

യാത്രക്കൊരുങ്ങുന്ന മൂഡില്‍ റീനി.
  അവള്‍ പായ് ശരിയാം വിധമാണൊ എന്ന് നിരീക്ഷിക്കുന്നു.യാട്ട് അലസം നീങ്ങിത്തുടങ്ങുന്നു.
അവള്‍ കൈ വീശുന്നു.ചെറു സ്മിതത്തോടെ അജയന്‍.യാട്ട് കുറച്ചു ദൂരേക്ക്.അയാള്‍ യാട്ടിന്റെ ദൃശ്യത്തിനെതിരെ തിരിഞ്ഞുനില്‍ക്കുന്നു.

 അജയന്‍:(തന്നോടുതന്നെ)  ‘നിനക്ക് എത്ര ദൂരം പോകാനാവും,
ഒറ്റക്ക്.ഇല്ല, ഞാന്‍ ചവിട്ടി നില്‍ക്കുന്ന ഈ  നല്ല മണ്ണില്‍ നിന്നും നിനക്കൊരിക്കലും ഒറ്റക്ക് പോകാനാവില്ല.


 പ്രണയവും വിരഹവും അവള്‍ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയും ആ വാക്കുകളില്‍ നിറഞ്ഞു നില്‍പ്പുണ്ട്..